Wednesday, 8 May 2013

ഓടയില്‍ നിന്ന്



ഓടയില്‍ക്കിടന്ന് കരയുകയല്ലാതെ അയാള്‍ക്ക് എന്തു ചെയ്യാന്‍ കഴിയും.ഒന്നെഴുന്നേല്‍ക്കാനുള്ള ത്രാണിപോലും ആ ദുര്‍ബല ശരീരത്തിനില്ലായിരുന്നു.അയാളുടെ മൂളലും ഞരങ്ങലും ആ നിശബ്ദ രാത്രിയെ കീറിമുറിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.ഒരാള്‍ അങ്ങോട്ടു വന്നു.
ഒരു ദീര്‍ഘയാത്ര കഴിഞ്ഞു വരികയായിരുന്നു മനോജ്.വളരെ യാദൃശ്ചികമായിരുന്നു ആ യാത്ര.സഹോദരിക്ക് പെട്ടെന്ന് ഒരു ഓപ്പറേഷന്‍.ഒരേഒരു പെങ്ങള്‍.മനോജ് ഉടന്‍ യാത്ര പുറപ്പെട്ടു.തീയറ്ററിനു മുമ്പില്‍ അനിശ്ചിതത്വത്തിന്റെ മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പ്."ഓപ്പറേഷന്‍ സക്സസ്" ഡോക്ടര്‍ പറഞ്ഞപ്പോഴാണ് ആശ്വാസമായത്.റൂമിലേക്ക് മാറ്റിയശേഷം മടങ്ങി.നാട്ടിലെ ബസ്സ്റ്റോപ്പില്‍ ഇറങ്ങിയപ്പോള്‍ രാത്രി വളരെ വൈകി. ടോര്‍ച്ച് തെളിച്ചു."ഇനി ഒരു വണ്ടിയും കിട്ടാന്‍ സാധ്യതയില്ല.നടക്കാം.”ആത്മഗദത്തോടെ അവന്‍ മുന്നോട്ടുനടന്നു.ഇരുട്ടു പരന്നാല്‍ ആ വഴിയില്‍ ആരും ഉണ്ടാകാറില്ല.തെരുവുവിളക്ക് മങ്ങി പ്രകാശിക്കുന്നു.വാഹനങ്ങള്‍ വരുന്നതുതന്നെ വിരളം.നിലാവിന്റെ അരണ്ട വെളിച്ചത്തില്‍ എന്തോ ഒന്ന് ഓടയില്‍ അനങ്ങുന്നതായി അവന്‍ കണ്ടു.ടോര്‍ച്ച് അങ്ങോട്ട് തെളിച്ചു.മനുഷ്യരൂപം പോലെ എന്തോ ഒന്ന്.ആരാത്? മറുപടി ഒരു ഞരക്കം മാത്രം.അടുത്തേക്ക് ചെന്നു നോക്കുമ്പള്‍ ഒരാള്‍ ഓടയില്‍ നിന്ന് എണീക്കാന്‍ പോലുമാകാതെ മലര്‍ന്നുകിടക്കുന്നു.ഞരങ്ങലും മൂളലും അയാളുടെ ജീവന്റെ തെളിവുകള്‍ മാത്രമായി.നരച്ച മുടി,കുഴിഞ്ഞ കണ്ണുകള്‍,ചുക്കിചുളിഞ്ഞ മുഖം,മെല്ലിച്ച ശരീരം.ഹോ!എന്തൊരുരൂപം.ശരീരമാകെ മലിനജലവും മാലിന്യവും പൊതിഞ്ഞിരിക്കുന്നു.മനോജ് അയാളെ പിടിച്ചെഴുന്നേല്‍പ്പിച്ചു.ഓടയിലെ മാലിന്യത്തിന്റെ ദുര്‍ഗന്ധം മനംപിരട്ടുന്നതായിരുന്നു.തെരുവുപൈപ്പിന്‍ ചുവട്ടില്‍ അവന്‍ അയാളെ കുളിപ്പിച്ചു.അപ്പോഴാണ് കാലിലെ മുറിവു കണ്ടത്.മനോജ് ഉടുത്തിരുന്ന മുണ്ടിന്റെ അറ്റം കീറി മുറിവുകെട്ടിവെച്ചു. “എന്റെ കൂടെ വരൂ"എങ്ങുനിന്നോ വന്ന ഒരു ഓട്ടോറിക്ഷക്ക് കൈകാട്ടി.അയാളെയും കയറ്റി വീട്ടിലേക്കുതിരിച്ചു."ലക്ഷ്മീ.....”അയാള്‍ കതകില്‍ തട്ടി."മക്കളേ അച്ഛന്‍ വന്നെന്നു തോന്നുന്നു.”അവള്‍ വാതില്‍ തുറന്നു."അച്ഛാ.....”കുട്ടികള്‍ ഓടിവന്നു.”ഇതാരാ അച്ഛാ?”അപ്പോഴാണ് ലക്ഷ്മി അയാളെ കണ്ടത്."ഇതാരാ ഏട്ടാ?”"ഈ അപ്പൂപ്പന്‍ വരുന് വഴിയില്‍ ഓടയില്‍ക്കിടക്കുകയായിരുന്നു.സഹായിക്കാന്‍ ആരുമില്ലാതെ.ഞാനിങ്ങ് കൊണ്ടുപേന്നു.”"ലക്ഷ്മീ ആഹാരം വിളമ്പൂ...”ആഹാരം ആര്‍ത്തിയോടെ കഴിക്കുന്ന വൃദ്ധനെ ലക്ഷ്മി ദയയോടെ നോക്കി നിന്നു.'ഈ പാവം ദിവസങ്ങളായി പട്ടിണിയാണെന്നു തോന്നുന്നു.'അവള്‍ ഓര്‍ത്തു.വിശപ്പു മാറിയപ്പോള്‍ വൃദ്ധന്‍ ഉന്മേഷവാനായി.കുട്ടികള്‍ അപ്പൂപ്പനെ മുറിയിലേക്ക് കൂട്ടി കൊണ്ടുപോയി,കട്ടിലില്‍ കിടത്തി."സമാധാനമായി ഉറങ്ങിക്കോളൂ"മനോജും ഭാര്യയും പറഞ്ഞു.നന്മയുടെയും കാരുണ്യത്തിന്റെയും പാഠങ്ങള്‍ അവര്‍ മക്കള്‍ക്ക് കാണിച്ചു കൊടുത്തു.വൃദ്ധന്റെ കണ്ണുകളില്‍ അശ്രുബിന്ദുക്കള്‍ നിറഞ്ഞു."എന്താ അപ്പൂപ്പാ കരയുന്നേ?”"ഞാനെന്റെ മക്കളെയും കൊച്ചുമക്കളെയുമെല്ലാം ഓര്‍ത്തുപോയി" ഒരു നിശ്വാസത്തോടെ അയാള്‍ പറഞ്ഞു.ജനലിലൂടെ അയാള്‍ പുറത്തേക്കു നോക്കി.മറഞ്ഞിരുന്ന ചന്ദ്രബിംബം മേഘങ്ങള്‍ക്കിടയില്‍ നിന്ന് തിരികെ വരുന്നു.അത് തന്നെ നോക്കി പുഞ്ചിരിക്കുന്നതായി അയാള്‍ക്ക് തോന്നി.

No comments:

Post a Comment

Total Pageviews